ഓരോ വ്യക്തിക്കും അവരവരുടെ കാലമാണ് മികച്ചത് എന്ന് തോന്നുന്ന മായിക കാലമാണ് കലാലയജീവിതം... ജീവിതത്തിന്റെ ഏതു കൈപ്പുനിറഞ്ഞ കാലത്തും ഓർമിക്കാൻ, അയവിറക്കാൻ നമുക്കുസ്വയം അസൂയ ഉണർത്താൻ ശേഷിയുള്ള ഒരേയൊരു കാലമേയുള്ളൂ... ഒന്ന് രണ്ടു വർഷങ്ങൾക്കുമുൻപ് മുഖപുസ്തകത്തിൽ ഒരു വിദ്യാർഥിനിയുടേത് എന്ന് തോന്നുന്ന,കാവ്യ മാധവന്റെ ചിത്രമുള്ള പ്രൊഫൈലിൽ കാതോലിക്കറ്റ് കലാലയ ജീവിതം അയവിറക്കിയ ഒരു കുറിപ്പിൽ പരാമർശം എന്നേക്കുറിച്ചാണെന്ന് കണ്ട് ഒരു സുഹൃത്ത് എനിക്കയച്ചുതന്നു. എന്റെ രോമകൂപങ്ങൾ ബ്രഷ് പോലെ എഴുന്നേൽപ്പിച്ചുനിരത്തിയ ആ കുറിപ്പിലെ ഒരുഭാഗം ഇപ്രകാരമായിരുന്നു... "രാവിലെ ഒരു ബുള്ളറ്റിന്റെ ശക്തമായ കടകട ശബ്ദത്തിന് ഞങ്ങൾ കൂട്ടുകാരികൾ കാതോർക്കുമായിരുന്നു. ഒരു പ്രത്യേക താളത്തിൽ കയറ്റം കയറി അതടുത്തു വരുമ്പോൾ നെഞ്ചിടിപ്പിന്റെ താളം മാറുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . കറുത്ത ഹാഫ് ഷൂ ധരിച്ച മുണ്ടും ഷർട്ടും ഇട്ട താടിയും കണ്ണടയുമുള്ള, ഒരു കറുത്ത ബാഗ് തൂക്കി (ആ ബാഗിൽ ബോംബും വടിവാളും ഉണ്ടെന്നാണ് ക്യാമ്പസിലെ പെൺകുട്ടികളുടെ അടക്കം പറച്ചിൽ)ഒറ്റ നോട്ടത്തിൽ തന്നെ പരുക്കനെന്ന് തോന്നിക്കുന്ന ആൾ കടന്നുവരുന്ന കാഴ്ചയ്ക്കായ